Thursday, November 24, 2011

Save Mullaperiyar and Save God's own country Kerala



കേരളത്തിലെ മൂന്നരക്കോടിക്ക് മേലെ വരുന്ന ജനങ്ങളില്‍ എത്രപേര്‍ തങ്ങളില്‍ പലരുടേയും അന്തകനാകാന്‍ സാദ്ധ്യതയുള്ള മുല്ലപ്പെരിയാര്‍ ഡാമിനെപ്പറ്റിയും അതിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയും ബോധവാന്മാരാണ്? ബഹുഭൂരിപക്ഷത്തിനും കാര്യമായൊന്നും അറിയില്ല എന്ന് തന്നെ വേണം കരുതാന്‍ .

ലക്ഷക്കണക്കിന് മലയാളികളുടെ തലയ്ക്ക് മുകളില്‍ ഡെമോക്ലസ്സിന്റെ വാള് പോലെ മുല്ലപ്പെരിയാര്‍ തൂങ്ങിയാടാന്‍ തുടങ്ങിയിട്ട് കാലം കുറേയാകുന്നു. നിര്‍മ്മാണ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഇതായിരുന്നെങ്കിലും, ചുണ്ണാമ്പും സുര്‍ക്കി മിശ്രിതവും കരിങ്കല്ലുമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ 113 വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് ഇന്ന് ലോകത്തിലുള്ളതില്‍ ഏറ്റവും പഴക്കമുള്ള ഭൂഗുരുത്വ അണക്കെട്ട്.

1896 ല്‍ ഈ അണക്കെട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാലത്ത്, 50 കൊല്ലത്തിലധികം ഇത്തരം അണക്കെട്ടുകള്‍ക്ക് ആയുസ്സില്ലെന്ന് അണക്കെട്ടിന്റെ ശില്‍പ്പിയായ ബെന്നി കുക്ക് എന്ന ബ്രിട്ടീഷുകാരന്‍ തന്നെ പറയുന്നുണ്ട്. അങ്ങനെ നോക്കിയാല്‍പ്പോലും സ്വാതന്ത്ര്യത്തിന് മുന്നേ തന്നെ അണക്കെട്ടിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു. സായിപ്പ് ഉണ്ടാക്കിയ അണക്കെട്ടായതുകൊണ്ട് മാത്രമാണ് പിന്നെയും 63 കൊല്ലമായി അതിങ്ങനെ പൊട്ടാതെ നില്‍ക്കുന്നത്. നമ്മുടെ നാട്ടുകാര്‍ ആരെങ്കിലുമാണ് ഡാമുണ്ടാക്കിയതെങ്കില്‍ ഇതിനോടകം മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുരന്തത്തിന്റെ പ്ലാറ്റിനം ജ്യൂബിലി മലയാളികള്‍ ആഘോഷിച്ച് കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു.

കേരളത്തിലാണ് മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്നതെങ്കിലും തമിഴ്നാടാണ് ഡാമിന്റെ ഉടമസ്ഥര്‍ . അക്കഥകളൊക്കെ പറയാന്‍ പോയാല്‍ മണ്ടത്തരങ്ങളുടെ സര്‍ദാര്‍ജിക്കഥ പരമ്പര പോലെ കേട്ടിരുന്ന് ചിരിക്കാനുള്ള വകയുണ്ട്.

ബ്രിട്ടീഷ് ഭരണകാലത്ത് തേനി, മദുര, ദിണ്ടിക്കല്‍, രാമനാഥപുരം എന്നീ തമിഴ് പ്രവിശ്യകള്‍ ജലക്ഷാമം അനുഭവിക്കുമ്പോള്‍ പശ്ചിമഘട്ടത്തിനിപ്പുറമുള്ള കേരളത്തിലെ പെരിയാര്‍ തീരങ്ങളില്‍ പലപ്പോഴും വെള്ളപ്പൊക്കമായിരുന്നു. ഇതിന് സായിപ്പ് കണ്ടുപിടിച്ച പ്രതിവിധിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. പെരിയാര്‍ നദിയിലെ വെള്ളം അണകെട്ടി പശ്ചിമഘട്ടം തുരന്ന് മദുരയിലൂടെ ഒഴുകുന്ന വൈഗൈ നദിയിലെത്തിക്കാനിട്ട പദ്ധതിയാണ് ഇന്നിപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം എന്ന തലവേദനയായി മലയാളിയുടെ ഉറക്കം കെടുത്തുന്നത്.

1886 ഒക്ടോബര്‍ 29ന് പെരിയാര്‍ പാട്ടക്കരാര്‍ പ്രകാരം പെരിയാര്‍ നദിയുടെ 155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന 8000 ഏക്കര്‍ സ്ഥലത്തിന് പുറമെ അണക്കെട്ട് നിര്‍മ്മാണത്തിനായി 100 ഏക്കര്‍ സ്ഥലവും തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാള്‍ രാമവര്‍മ്മ അന്നത്തെ മദിരാശി സര്‍ക്കാറിന് പാട്ടമായി നല്‍കുകയാണുണ്ടായത്. കരാറുപ്രകാരം പാട്ടത്തുകയായി ഏക്കറിനു 5 രൂപയെന്ന കണക്കില്‍ 40,000 രൂപ വര്‍ഷം തോറും കേരളത്തിന് ലഭിക്കും . 50 വര്‍ഷം മാത്രം ആയുസ്സ് കണക്കാക്കിയിരുന്ന ‍ഡാമിന്റെ കരാര്‍ കാലയളവ് 999 വര്‍ഷമാണെന്നുള്ളതാണ് വിരോധാഭാസം. ആദ്യകരാര്‍ കഴിയുമ്പോള്‍ വേണമെങ്കില്‍ വീണ്ടുമൊരു 999 വര്‍ഷത്തേക്ക് കരാര്‍ പുതുക്കുന്നതിന് വിരോധമൊന്നും ഇല്ലെന്നുള്ള മറ്റൊരു മണ്ടത്തരവും കൂടെ കരാറിലുണ്ട്.

അണക്കെട്ടില്‍ ചോര്‍ച്ചയും മറ്റും വരാന്‍ തുടങ്ങിയതോടെയായിരിക്കണം അണക്കെട്ട് ദുര്‍ബ്ബലമാണെന്നും ജലനിരപ്പ് 136 അടിക്ക് മുകളില്‍ ഉയര്‍ത്താന്‍ പറ്റില്ലെന്നും പറഞ്ഞ് കേരളവും തമിഴ്നാടും തമ്മിലുള്ള നിയമ യുദ്ധങ്ങള്‍ ആരംഭിക്കുന്നത്. (ഇതിന് പിന്നില്‍ മറ്റെന്തെങ്കിലും രാഷ്ട്രീയം ഉണ്ടോയെന്നറിയില്ല.) ഡാം പൊട്ടിയാലും തമിഴ്നാട്ടിലേക്ക് വെള്ളമൊഴുകി അവര്‍ക്ക് അപകടം ഒന്നുമുണ്ടാകില്ല എന്നതുകൊണ്ട് കിട്ടുന്നിടത്തോളം കാലം വെള്ളം ഊറ്റാനാണ് തമിഴ്നാടിന്റെ പദ്ധതി. ഡാം പൊട്ടിയാല്‍ 35 കിലോമീറ്റര്‍ താഴെയുള്ള ഇടുക്കി ഡാം ആ വെള്ളം മുഴുവന്‍ താങ്ങിക്കോളും എന്നുള്ള മുടന്തന്‍ ന്യായങ്ങളും തമിഴ്നാട് സര്‍ക്കാര്‍ നിരത്തുന്നുണ്ട്. ഇടുക്കി ഡാം അല്ലാതെ തന്നെ നിറഞ്ഞുകവിയാറുണ്ടെന്നും മുല്ലപ്പെരിയാറിലെ വെള്ളം കൂടെ താങ്ങാന്‍ ഇടുക്കി ഡാമിന് ആകില്ലെന്നുമുള്ളത് പകല്‍ പോലെ വ്യക്തമായ കാര്യമാണ്. ഇനി അഥവാ ഇടുക്കി ഡാം ഈ വെള്ളം മുഴുവന്‍ താങ്ങിയാലും മുല്ലപ്പെരിയാറിനും ഇടുക്കി ഡാമിനും ഇടയില്‍ പെരിയാര്‍ തീരത്ത് താമസിക്കുന്ന പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന് ഒരു വിലയുമില്ലേ ?

ആയുസ്സെത്തിയ അണക്കെട്ടെങ്ങാനും പൊട്ടിയാലുള്ള അവസ്ഥയെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയാല്‍ അഞ്ചാറ് ജില്ലകളിലെ ജനങ്ങള്‍ക്ക് മനസ്സമാധാനത്തോടെ റോഡിലിറങ്ങാനും പറ്റില്ല, വീട്ടിലിരിക്കാനും പറ്റില്ല. ഇടുക്കിയിലുള്ള ഒരു ബ്ലോഗ് സുഹൃത്ത് ഈയിടയ്ക്ക് എന്നോട് പറഞ്ഞു അദ്ദേഹം തെങ്ങ് കയറ്റം പഠിക്കാന്‍ പോകുകയാണെന്ന്. തെങ്ങ് കയറ്റം പഠിക്കുന്നത് നല്ലതാണ്. തെങ്ങുകയറ്റത്തൊഴിലാളി ക്ഷാമം നേരിടുന്ന ഇക്കാലത്ത് കുറച്ച് കാലം തേങ്ങയിടാന്‍ മറ്റാരേയും ആശ്രയിക്കേണ്ടി വരില്ല എന്നല്ലാതെ, ഡാം പൊട്ടുന്ന സമയത്ത് തെങ്ങില്‍ക്കയറി രക്ഷപ്പെടാമെന്നൊന്നും ആരും കരുതേണ്ട. എറണാകുളത്ത് ഹൈക്കോര്‍ട്ട് കെട്ടിടത്തിന്റെ നാലാം നിലയില്‍ വരെ വെള്ളം കയറുമെന്നാണ് കണക്കാക്കപ്പെടുന്നത്. അപ്പോള്‍പ്പിന്നെ ഇടുക്കിയിലുള്ള തെങ്ങിന്റെ മണ്ടയില്‍ക്കയറി രക്ഷപെടാമെന്നുള്ളത് വ്യാമോഹം മാത്രമല്ലേ ?

അപകടം എന്തെങ്കിലും പിണഞ്ഞാല്‍ , കണക്കുകള്‍ സൂചിപ്പിക്കുന്നതു്‌ ശരിയാണെങ്കില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ‍, ആലപ്പുഴ എന്നീ ജില്ലകളിലായി കുറഞ്ഞത് 40 ലക്ഷം ജനങ്ങളെങ്കിലും ചത്തൊടുങ്ങും. പണ്ഢിതനും, പാമരനും, പണമുള്ളവനും, പണമില്ലാത്തവനും, സിനിമാക്കാരനും, രാഷ്ട്രീയക്കാരനും, കേന്ദ്രത്തില്‍പ്പിടിയുള്ളവനും, പിടില്ലാത്തവനും, കുട്ടികളും, വലിയവരുമെല്ലാമടക്കമുള്ള ലക്ഷക്കണക്കിന് മനുഷ്യാത്മാക്കള്‍ വീട്ടിലും, റോട്ടിലും, പാടത്തും, പറമ്പിലുമൊക്കെയായി ചത്തുമലക്കും. കുറേയധികം പേര്‍ ആര്‍ക്കും ബുദ്ധിമൊട്ടൊന്നും ഉണ്ടാക്കാതെ അറബിക്കടലിന്റെ അഗാധതയില്‍ സമാധിയാകും. കന്നുകാലികള്‍ അടക്കമുള്ള മിണ്ടാപ്രാണികളുടെ കണക്കൊന്നും മുകളില്‍പ്പറഞ്ഞ 40 ലക്ഷത്തില്‍ പെടുന്നില്ല.

കെട്ടിടങ്ങള്‍ക്കുള്ളിലും വാഹനങ്ങളിലുമൊക്കെയായി കുടുങ്ങിക്കിടക്കുന്ന ഇത്രയുമധികം ശവശരീരങ്ങള്‍ 24 മണിക്കൂറിനകം കണ്ടെടുത്ത് ശരിയാംവണ്ണം മറവുചെയ്തില്ലെങ്കില്‍, ജീവനോടെ അവശേഷിക്കുന്ന ബാക്കിയുള്ള മനുഷ്യജന്മങ്ങള്‍ പകര്‍ച്ചവ്യാധികളും, മറ്റ് രോഗങ്ങളും പിടിച്ചു്‌ നരകിച്ചു്‌ ചാകും. ഇക്കൂട്ടത്തില്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ പടനയിക്കുന്ന തമിഴനും, ലക്ഷക്കണക്കിനുണ്ടാകും. നദീജലം നഷ്ടമായതുകൊണ്ട് തേനി, മദുര, ദിണ്ടിക്കല്‍, രാമനാഥപുരം എന്നിങ്ങനെ കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന പതിനായിരക്കണക്കിന് തമിഴ് മക്കള്‍ വരള്‍ച്ചയും പട്ടിണിയും കൊണ്ട് വലയും. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട സമയത്ത് സര്‍ദാര്‍ജിമാര്‍ക്ക് നേരെ പൊതുജനം ആക്രമണം അഴിച്ചുവിട്ടതുപൊലെ കണ്‍‌മുന്നില്‍ വന്നുപെടുന്ന തമിഴന്മാരോട് മലയാളികള്‍ വികാരപ്രകടനം വല്ലതും നടത്തുകയും അതേ നാണയത്തില്‍ തമിഴ് മക്കള്‍ പ്രതികരിക്കുകയും ചെയ്താല്‍ ഒരു വംശീയകലാപംതന്നെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടെന്ന് വരും.

ഇതെല്ലാം കഴിഞ്ഞിട്ടും അവശേഷിക്കുന്ന മലയാളിയും, തമിഴനും, ഈ ദാരുണസംഭവത്തിന്റെ പഴി അങ്ങോട്ടും ഇങ്ങോട്ടും, ചാരി, വീണ്ടും കാലം കഴിക്കും. ഒരു രാജാവിന് പറ്റിയ അബദ്ധം നാളിത്ര കഴിഞ്ഞിട്ടും തിരുത്താനാകാതെ പ്രജകളെ പരിപാലിക്കുന്നെന്ന പേരില്‍ നികുതിപ്പണം തിന്നുകുടിച്ച് സുഖിച്ച് കഴിഞ്ഞുപോകുന്ന മന്ത്രിമാരേയും അവരുടെ പിണിയാളുകളേയും നാമൊക്കെ പിന്നെയും പിന്നെയും വന്‍ ഭൂരിപക്ഷത്തിന് തിരഞ്ഞെടുത്ത് തലസ്ഥാനത്തേക്കും കേന്ദ്രത്തിലേക്കും അയച്ചുകൊണ്ടിരിക്കും. ആ രാഷ്ടീയവിഷജീവികളൊക്കെയും ഇടതും, വലതും, കളിച്ചു്‌, വീണ്ടും വീണ്ടും, മാറി മാറി മലയാളസമൂഹത്തെയൊന്നാകെ കൊള്ളയടിക്കും.

1979 ആഗസ്റ്റ് 11ന് കനത്ത മഴയില്‍ ഗുജറാത്തിലെ മോര്‍വി ഡാം തകര്‍ന്നപ്പോള്‍ ഉണ്ടായതാണ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ഡാം ദുരന്തം. 20 മിനിറ്റിനകം 15,000ത്തോളം ജനങ്ങളാണ് അന്ന് മോര്‍വി പട്ടണത്തില്‍ മണ്ണോട് ചേര്‍ന്നത്.

രണ്ടാഴ്ച്ച മുന്‍പ് അതിശക്തമായ മഴകാരണം തമിഴ്നാട്ടിലെ ആളിയാര്‍ ഡാം തുറന്ന് വിട്ടപ്പോള്‍ പാലക്കാട്ടെ മൂലത്തറ റെഗുലേറ്റര്‍ തകര്‍ന്ന് വിലപ്പെട്ട മനുഷ്യജീവനൊപ്പം 50 കോടിയില്‍പ്പരം രൂപയുടെ നാശന‍ഷ്ടങ്ങളാണുണ്ടായത്.

2006 ആഗസ്റ്റില്‍ കനത്തമഴകാരണം രാജസ്ഥാനിലെ ബജാജ് സാഗര്‍ ഡാമിലെ അധിക ജലം തുറന്ന് വിട്ടപ്പോള്‍ ഉണ്ടായ ദുരന്തത്തിന്റെ ബാക്കിപത്രങ്ങള്‍ കുറേനാളുകള്‍ക്ക് ശേഷമാണെങ്കിലും നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ള ഒരാളാണ് ഞാന്‍. അവിടെ പലയിടത്തും വെള്ളം ഇരച്ചുകയറിയതു്‌ രാത്രിയായതുകൊണ്ടു്‌ ഗ്രാമവാസികളില്‍ പലരും ഉറക്കത്തില്‍ത്തന്നെ മുങ്ങിമരിച്ചു. നൂറുകണക്കിനു്‌ കന്നുകാലികളും, മിണ്ടാപ്രാണികളും ചത്തൊടുങ്ങി. ഭൂപ്രകൃതിയിലുള്ള പ്രത്യേകത കാരണം മാസങ്ങളോളം ഈ വെള്ളം താഴ്ന്ന പ്രദേശങ്ങളില്‍ കെട്ടിക്കിടന്നു്‌ ബുദ്ധിമുട്ടുണ്ടാക്കി.തൊട്ടടുത്ത സംസ്ഥാനമായ ഗുജറാത്തിലും ഈ ഡാമില്‍ നിന്നൊഴുകിയ വെള്ളം ഒരുപാടു്‌ നാശങ്ങള്‍ വിതച്ചു. ഗുജറാത്തിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മുന്‍സൈനികനും ഹെലിക്കോപ്റ്റര്‍ പൈലറ്റുമായ എന്റെ അമ്മാവന്‍ ക്യാപ്റ്റന്‍ മോഹന്റെ അടുക്കല്‍ നിന്ന് ആ ദുരന്തത്തിന്റെ മറ്റൊരു ഭീകരമുഖം മനസ്സിലാക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്.

ഇതൊക്കെക്കൊണ്ടാകാം 2 കൊല്ലത്തിലധികമായി, എന്നും മുല്ലപ്പെരിയാറിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് ഞാന്‍ കാതോര്‍ക്കുന്നത് ഒരു ഉള്‍ക്കിടിലത്തോടെ മാത്രമാണ്.

മനുഷ്യത്ത്വം എന്നത് അധികാ‍രക്കസേരകളില്‍ ഇരിക്കുന്ന മഹാന്മാര്‍ക്കൊക്കെ നഷ്ടപ്പെട്ടുകഴിഞ്ഞോ ? അണക്കെട്ടിന്റെ ആയുസ്സിന്റെ 20 ഇരട്ടിയേക്കാളധികം കാലത്തേക്ക് അതില്‍ നിന്ന് അയല്‍ സംസ്ഥാനത്തിന് വെള്ളം കൊടുക്കാമെന്നുള്ള കരാറിന് കൂട്ടുനിന്ന രാജാവിനും, (രാജാവിനെ സായിപ്പ് നിര്‍ബന്ധിപ്പിച്ച് സമ്മതിപ്പിച്ചതാണെന്നുള്ളത് വിസ്മരിക്കുന്നില്ല.) ആ കരാര്‍പ്രകാരം ഇനിയും മുന്നോട്ട് പോയാല്‍ ലക്ഷക്കണക്കിന് പ്രജകള്‍ ചത്തടിയുമെന്ന് മനസ്സിലാക്കിയിട്ടും രാഷ്ട്രീയം കളിക്കുന്ന മന്ത്രിമാര്‍ക്കും, മനുഷ്യത്ത്വം തൊട്ട് തീണ്ടിയിട്ടില്ലേ ?

സംസ്ഥാനങ്ങളുടെ രണ്ടിന്റേയും കേസ് കോടതിയിലിട്ട് തട്ടിക്കളിക്കുന്ന സുപ്രീം കോടതി എന്ന് പറയുന്ന പരമോന്നത നീതിന്യായ വ്യവസ്ഥയ്ക്ക് പിന്നിലുള്ളത് മനുഷ്യന്മാര്‍ തന്നെയല്ല എന്നുണ്ടോ ? ഇതെന്താ പിടികിട്ടാപ്പുള്ളിയോ, തെളിവില്ലാതെ കിടക്കുന്ന കേസോ മറ്റോ ആണോ ഇങ്ങനെ നീട്ടിനീട്ടിക്കൊണ്ടുപോകാന്‍ ? അടുത്ത ഹിയറിങ്ങ് ഇനി ജനുവരിയിലാണ് പോലും. രണ്ട് കൂട്ടര്‍ക്കും 9 ദിവസം വീ‍തം വേണമത്രേ കേസ് വാദിച്ച് തീര്‍ക്കാന്‍!

ഈ കേസ് തീര്‍പ്പാക്കാന്‍ എന്താണിത്ര കാലതാമസം ? ഇതിനേക്കാള്‍ വലിയ ഏത് കേസാണ് സുപ്രീം കോടതിയില്‍ അടിയന്തിരമായി തീരുമാനം കാത്തുകിടക്കുന്നത് ? എന്തോന്നാണ് ഇത്ര വാദിക്കാന്‍ ? ഡാമിലെ വെള്ളം കുറച്ച് ദിവസമെടുത്തിട്ടായാലും, ആളപായമില്ലാത്ത രീതിയില്‍ ഒന്ന് തുറന്ന് വിട്ട് ഇപ്പോഴത്തെ അതിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കാന്‍ സുപ്രീം കോടതിക്ക് ഒരു ശ്രമം നടത്തി നോക്കിക്കൂടെ ? ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുന്ന തരത്തിലുള്ള ഒരു കേസാകുമ്പോള്‍ കോടതി നേരിട്ടിടപെട്ട് അങ്ങനെ ചെയ്യുന്നതില്‍ എന്താണ് തെറ്റ് എന്ന് മാത്രമേ നിയമമറിയാത്ത സാധാരണക്കാരനായ എനിക്ക് ചിന്തിക്കാനാകുന്നുള്ളൂ.

പാച്ചു എന്ന ബ്ലോഗര്‍ മുല്ലപ്പെരിയാറിലേക്ക് നടത്തിയിട്ടുള്ള യാത്രയുടെ വിവരണങ്ങളും പടങ്ങളുമൊക്കെ ഓരോ മലയാളിയും ഈ അവസരത്തില്‍ കണ്ടിരിക്കേണ്ട ഒന്നാണ്. ഒറ്റയാള്‍പ്പട്ടാളമായി ഇംഗ്ലണ്ടിലെ തന്റെ സ്വത്ത് മുഴുവന്‍ വിറ്റ് പെറുക്കി മുല്ലപ്പെരിയാര്‍ ഡാമുണ്ടാക്കിയ ബെന്നി കുക്ക് എന്ന സായിപ്പിന്റെ കഥയൊക്കെ പാച്ചുവിന്റെ തന്നെ വാക്കുകളിലൂടെ അവിടെവായിക്കാം. 115 അടിക്ക് താഴെ അണക്കെട്ടിലെ വെള്ളം താഴ്ന്നാല്‍ മാത്രമേ പൊട്ടിപ്പൊളിഞ്ഞ അണക്കെട്ടിന്റെ ശരിയായ രൂപം വെളിയില്‍ വരൂ. അതാരും കാണാതിരിക്കാന്‍ തമിഴ്നാട് പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും പല ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പാച്ചു ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. കൂട്ടത്തില്‍ ഷേര്‍ഷയുടെ ഈ പോസ്റ്റും വായിക്കൂ.

ഡാം പരിസരത്തെങ്ങാനും റിക്‍ടര്‍ സ്കെയില്‍ സൂചിക 6 ലേക്ക് എത്തുന്ന രീതിയിലുള്ള ഒരു ഭൂചലനമോ മറ്റോ ഉണ്ടായാല്‍ എല്ലാം അതോടെ തീരും. കേന്ദ്രജലകമ്മീഷന്റെ ചട്ടപ്രകാരം, ഡാമില്‍ ഉണ്ടാകുന്ന ചോര്‍ച്ചകളും മാറ്റങ്ങളും നിരീക്ഷിക്കുകയും അപകട സാദ്ധ്യത കണ്ടാല്‍ കേരള സര്‍ക്കാരിനേയും ജനങ്ങളേയും വിവരമറിയിക്കേണ്ടതും തമിഴ്നാട് സര്‍ക്കാരാണ്. കേസും കൂട്ടവുമായി കേരളത്തിനെതിരെ ശത്രുതാമനോഭാവത്തോടെ നില്‍ക്കുന്ന അവര്‍ അക്കാര്യത്തില്‍ എത്രത്തോളം ശുഷ്ക്കാന്തി കാണിക്കുമെന്ന് കണ്ടുതന്നെ അറിയണം.

എമര്‍ജന്‍സി ആക്‍ഷന്‍ പ്ലാന്‍ (E.A.P.)എന്ന അറ്റ കൈയ്യെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അണക്കെട്ട് പൊട്ടിയാല്‍ പ്രധാനമായും ചെയ്യാനുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് ഇപ്പറഞ്ഞ ആക്‍ഷന്‍ പ്ലാന്‍. എന്തൊക്കെ പ്ലാന്‍ ചെയ്താലും എത്രയൊക്കെ നടപ്പിലാക്കാന്‍ പറ്റും ഈ മലവെള്ളപ്പാച്ചിലിനിടയില്‍ ?! എത്രപേരുടെ ജീവനും സ്വത്തും രക്ഷിക്കാനാകും പ്രളയജലം പൊങ്ങിപ്പൊങ്ങി വരുന്നതിനിടയ്ക്ക് ? തിക്കിനും തിരക്കിനുമിടയില്‍ എല്ലാം വെള്ളത്തില്‍ വരച്ച വര മാത്രമേ ആകൂ.

കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ദൈവത്തിനല്ലാതെ മറ്റാര്‍ക്കും കേരളത്തെ രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അങ്ങേര്‍ക്ക് വേണമെങ്കില്‍ രക്ഷിക്കട്ടെ. അങ്ങേരുടെ സ്വന്തം നാടല്ലേ എന്നതാണ് അവസ്ഥ !

ഒരപകടവും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുന്ന സമയത്തും, അഥവാ അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ത്തന്നെ ഞാന്‍ എന്റെ കുടുംബത്തിന്റെ കൂടെ നാട്ടിലുള്ളപ്പോള്‍ മാത്രം അത് സംഭവിച്ചാല്‍ മതിയെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്തുവന്നാലും ഒരുമിച്ച് നേരിടാമല്ലോ ? അതല്‍പ്പം സ്വാര്‍ത്ഥതയാകാം, പക്ഷെ എനിക്കങ്ങനെ ചിന്തിക്കാനും പ്രാര്‍ത്ഥിക്കാനുമേ ഈയവസരത്തില്‍ ആകുന്നുള്ളൂ. ക്ഷമിക്കുക.

പ്രാര്‍ത്ഥിക്കാനല്ലാതെ നമ്മള്‍ ജനത്തിന് എന്താണ് ചെയ്യാനാകുക ? തമിഴനെ ആക്രമിച്ച് കീഴടക്കി ഡാം തുറന്ന് വിട്ട് ജയിലില്‍ പോകണോ ? അതോ കോടതി വിധി വരുന്നതുവരെ പ്രാണഭയത്തോടെ ജീവിക്കണോ ? അതുമല്ലെങ്കില്‍ ഇതുപോലെ വാക്കുകളിലൂടെ സ്വന്തം ദൈന്യത പ്രകടിപ്പിച്ചാല്‍ മതിയോ ?

ചിലപ്പോള്‍ തോന്നും ഇങ്ങനെ പേടിച്ച് പേടിച്ച് ജീവനും സ്വത്തിനും ഒരുറപ്പുമില്ലാതെ ജീവിക്കുന്നതിലും ഭേദം വല്ല തീവ്രവാദിയോ മറ്റോ ആയാല്‍ മതിയായിരുന്നെന്ന്. നൂറുകണക്കിന് ആളെ കൊന്നൊടുക്കിയ വിദേശ തീവ്രവാദിക്ക് 31 കോടി ചിലവില്‍ താമസവും, ഭക്ഷണവും, പാതുകാപ്പും, വക്കീലും, വിളിപ്പുറത്ത് വൈദ്യസഹായവുമെല്ലാം കൊടുക്കുന്ന രാജ്യത്ത്, ഒരക്രമവും കാണിക്കാതെ നിയമം അനുശാസിക്കുന്നതുപോലെ മാന്യമായി ജീവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് നേരാംവണ്ണം ഭക്ഷണവും വെള്ളവും വെളിച്ചവും ജീവസുരക്ഷയും ഒന്നുമില്ല.

ഒന്ന് മാത്രം മനസ്സിലാക്കുക. രാഷ്ട്രീയവും കോടതിയുമൊക്കെ കളിച്ച് കളിച്ച് എന്തെങ്കിലും കുഴപ്പങ്ങള്‍ വരുത്തിവെക്കാനാണ് അധികാരി വര്‍ഗ്ഗത്തിന്റെ ഭാവമെങ്കില്‍ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഒരു ദുരന്തത്തിനവര്‍ സമാധാനം പറയേണ്ടി വരും. അവരിലൊന്നിനെപ്പോലും റോഡിലിറങ്ങി നടക്കാന്‍ ബാക്കി വരുന്ന കേരളജനത അനുവദിച്ചെന്ന് വരില്ല. പേപ്പട്ടികളെ നേരിടുന്ന ലാഘവത്തോടെ തെരുവില്‍ ജനങ്ങളവരെ കല്ലെറിഞ്ഞുവീഴ്ത്തും. ഉറ്റവനും ഉടയവനും നഷ്ടപ്പെട്ട് മനസ്സിന്റെ സമനില തെറ്റി നില്‍ക്കേണ്ടി വന്നേക്കാവുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ വികാരത്തിന് മാത്രം വിലപറയരുത്.

വാല്‍ക്കഷണം:- പഴശ്ശിരാജ സിനിമയില്‍ ഇടച്ചേനി കുങ്കനെ അവതരിപ്പിച്ച് മലയാളികളുടെ കൈയ്യടി വാങ്ങിയ ശരത്കുമാര്‍ എന്ന തമിഴ് സിനിമാ നടന്‍ ഈയവസരത്തില്‍ ഒരിക്കല്‍ക്കൂടെ കൈയ്യടി അര്‍ഹിക്കുന്നു. മുല്ല്ലപ്പെരിയാര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് താന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നത് എന്തെങ്കിലും രാഷ്ടീയ ലക്ഷ്യത്തോടെ ആണെങ്കിലും അല്ലെങ്കിലും, അങ്ങനെ പറയാന്‍ ഒരു തമിഴനെങ്കിലും ഉണ്ടായെന്നുള്ളത് അല്‍പ്പം സന്തോഷത്തിന് വക നല്‍കുന്നു.

Its our Nation's Issue.. not for malayalees.. or Tamils....

Click on the below for some interesting photos of the dam.

http://mullapperiyaar.blogspot.com/2008_02_01_archive.html


1 comment: